ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സഖ്യകക്ഷി ജെഎംഎം

ദില്ലി: ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഷിബു സോറന്‍റെ നേതൃത്വത്തിലുള്ള ജെഎംഎം കോൺഗ്രസ്‌ സഖ്യത്തിലാണ് ജാർഖണ്ഡിൽ അധികാരത്തിലുള്ളത്. പാർട്ടിയുടെ പിന്തുണ തേടി ദ്രൗപദി മുർമു കഴിഞ്ഞ ദിവസം ജാർഖണ്ഡ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജെഎംഎം തീരുമാനം വ്യക്തമാക്കിയത്.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇതാദ്യമായാണ് ഒരു ആദിവാസി വനിത ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനാർഥിയാകുന്നത്. അതിനാൽ, കൃത്യമായ ചർച്ചകൾക്ക് ശേഷം, ദ്രൗപദി മുർമുവിന് അനുകൂലമായി വോട്ട് ചെയ്യാൻ പാർട്ടി തീരുമാനിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എൻഡിഎ സ്ഥാനാർത്ഥിക്ക് ഐക്യ പുരോഗമന സഖ്യത്തിന്‍റെ (യുപിഎ) ഭാഗമായ നിരവധി പാർട്ടികളുടെ പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ശിവസേനയും ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അതുപോലെ, ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയും (വൈഎസ്ആർസിപി) അതിന്‍റെ എതിരാളിയായ തെലുങ്കുദേശം പാർട്ടിയും മുർമുവിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ, ലോക്സഭയിൽ രണ്ട് എംപിമാരും പഞ്ചാബിൽ മൂന്ന് എംഎൽഎമാരുമുള്ള പഞ്ചാബിലെ ശിരോമണി അകാലിദളും (എസ്എഡി) എൻഡിഎ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.