സെക്രട്ടേറിയറ്റ് വളയലടക്കം സർക്കാരിനെതിരെ 3 ഘട്ട പ്രക്ഷോഭം പ്രഖ്യാപിച്ച് കോൺഗ്രസ്

കണ്ണൂര്‍: സംസ്ഥാന സർക്കാരിന്റെ ഭരണപരാജയങ്ങൾക്കെതിരെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ കെപിസിസി യോഗം തീരുമാനിച്ചതായി അധ്യക്ഷൻ കെ.സുധാകരൻ എം.പി. ജനവിരുദ്ധ ഭരണത്തിനെതിരെ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് വളയുന്നതുൾപ്പെടെ മൂന്ന് ഘട്ടങ്ങളിലായി പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് കെപിസിസി ഭാരവാഹികളുടെ യോഗത്തിന്‍റെ തീരുമാനം പ്രഖ്യാപിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞു.

രണ്ട് മാസത്തേക്കുള്ള പാർട്ടി പരിപാടികൾക്കും സമര പരിപാടികൾക്കും കെപിസിസി അന്തിമരൂപം നൽകിയിട്ടുണ്ട്. പ്രതിഷേധ പരമ്പരയുടെ ആദ്യ ഘട്ടത്തിൽ നവംബർ മൂന്നിന് സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

“പിണറായി ഭരണത്തിനെതിരെ പൗര വിചാരണ” എന്ന പേരിൽ നടത്താനിരിക്കുന്ന പ്രക്ഷോഭ പരമ്പരയുടെ ആദ്യ ഘട്ടമായാണ് കളക്ടറേറ്റ് മാർച്ചുകൾ നടത്തുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് വളയൽ സമരം ഡിസംബർ രണ്ടാം വാരം നടത്തുമെന്നും സുധാകരൻ പറഞ്ഞു.