ഒത്തുകളി ആരോപിക്കുന്ന കോൺഗ്രസ് നേതാക്കൾ സ്വയം തിരുത്താൻ തയാറാകണം: വി മുരളീധരൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയൻ സർക്കാരും തമ്മിൽ ഒത്തുകളിയുണ്ടെന്ന് ആരോപിക്കുന്ന കോൺഗ്രസ് നേതാക്കൾ സ്വയം തിരുത്താൻ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സർവകലാശാലകളിലെ ബന്ധുനിയമനം, അഴിമതി, ക്രമക്കേട് എന്നിവ പ്രതിപക്ഷം ഏറ്റെടുക്കേണ്ട വിഷയങ്ങളാണ്. പ്രതിപക്ഷത്തിന്‍റെ പരാജയം മൂലമാണ് ഗവർണർക്ക് അഴിമതിക്കെതിരെ രംഗത്തുവരേണ്ടി വരുന്നത്. ഇത് കോൺഗ്രസിന്‍റെ പരാജയമാണെന്ന് തിരിച്ചറിയാത്തവർ ബുദ്ധിഭ്രമം ബാധിച്ചവരാണെന്നും മുരളീധരൻ ആരോപിച്ചു.

കഴിഞ്ഞ ദിവസം രാജ്ഭവന് മുന്നിൽ നടന്ന എൽഡിഎഫ് സമരത്തെ ജനം തമാശയായാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പരിഹസിച്ചിരുന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഒരുമിച്ചാണ് തകർത്തത്. യു.ജി.സി നിയമം ലംഘിച്ച് ഒമ്പത് വി.സിമാരെയും ഒരുമിച്ച് കൂടിയാലോചിച്ചാണ് നിയമിച്ചത്. ഇപ്പോൾ ഒരു പ്രതി മറ്റൊരു പ്രതിക്കെതിരെ പ്രതിഷേധിക്കുകയാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ചയുടെ ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകാനുള്ള നാടകമാണ് രാജ്ഭവനിലേക്കുള്ള സമരം. തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം, വിലക്കയറ്റം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത് സംഘടിപ്പിച്ചതെന്നും സതീശൻ പറഞ്ഞിരുന്നു.