കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ അഴിച്ചുപണിയില്ല

തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസ്‌ സംഘടനാ സംവിധാനത്തിൽ അഴിച്ചുപണി ഉണ്ടാകില്ലെന്ന് എഐസിസി. എഐസിസി കേരളത്തിലെ ഈ ഫോർമുല അംഗീകരിക്കും. 14 ജില്ലാ പ്രസിഡന്റുമാരും അധ്യക്ഷ സ്ഥാനത്ത് തുടരും. കെ സുധാകരൻ അധ്യക്ഷനായി തുടരുന്ന സമവായമാണ് എഐസിസി അംഗീകരിക്കുക. സമവായത്തിലൂടെ കേരള ഘടകം നിർദ്ദേശിക്കുന്നവർക്ക് ജനറൽ ബോഡി അംഗത്വം നൽകാനും തീരുമാനമായി.

കെപിസിസി അംഗങ്ങളുടെ പുനഃസംഘടന പൂർത്തിയാക്കിയ ശേഷം 280 സ്ഥാനാർത്ഥികളുടെ പട്ടിക നേതൃത്വം വരണാധികാരിക്ക് കൈമാറിയിട്ടുണ്ട്. 46 പുതുമുഖങ്ങളാണ് പട്ടികയിലുള്ളത്. കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് കെപിസിസി പുനഃസംഘടന പൂർത്തിയായത്. കെപിസിസി സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള വരണാധികാരി ജി പരമേശ്വരയ്ക്കാണ് പട്ടിക കൈമാറിയത്.

സമിതിയിൽ നിന്ന് 234 അംഗങ്ങളെ നിലനിർത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. പട്ടികയുടെ സമ്പൂർണ അഴിച്ചുപണി കൂടുതൽ തർക്കങ്ങളിലേക്ക് നയിക്കുമെന്നതിനാൽ നേതൃത്വം അതിനു മിനക്കെട്ടില്ല. വിവിധ കാരണങ്ങളാൽ നിലവിലുള്ള കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പകരം പുതുമുഖങ്ങളെ മാത്രം ഉൾപ്പെടുത്താനാണ് തീരുമാനം.