24 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം

അഹമ്മദാബാദ്: ഗുജറാത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ കോൺഗ്രസ് നേതൃത്വം ആവിഷ്കരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ കോൺഗ്രസും നരേന്ദ്ര മോദിയും തമ്മിലാണ് പോരാട്ടമെന്ന പ്രചാരണം പാടില്ലെന്ന് പാർട്ടി നേതാക്കൾ പറയുന്നു. മോദിയെ മുഖ്യ എതിരാളിയായി ചിത്രീകരിക്കുന്നതിന് പകരം ഭരണകക്ഷിയായ ബി.ജെ.പിയുടെ പ്രാദേശിക നേതൃത്വത്തിനെതിരെ പ്രചാരണം നടത്താനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്.

സംസ്ഥാന തലത്തിൽ ശക്തനായ നേതാവില്ലാത്ത ബി.ജെ.പി ഇത്തവണയും മോദി ഫാക്ടർ മുന്നോട്ട് വയ്ക്കും. ബി.ജെ.പിയുടെ നീക്കത്തിന് സമാനമായി നേരിട്ട് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയില്ലെന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ഇത്തരമൊരു തന്ത്രം മെനയുന്നതെന്നാണ് റിപ്പോർട്ടുകൾ.

182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വർഷം അവസാനത്തോടെ നടക്കും. 24 വർഷത്തിലേറെയായി തുടരുന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കുക എന്നതാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി. മറുവശത്ത്, ഇതാണ് കോൺഗ്രസിന്‍റെ പ്രതീക്ഷകൾ ഉയർത്തുന്നത്.