ഗുജറാത്തിൽ അശോക് ഗെഹ്ലോട്ടിനെ ഇറക്കി കോൺഗ്രസ്; ലക്ഷ്യം 125 സീറ്റുകൾ

അഹമ്മദാബാദ്: 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഗുജറാത്തിൽ കോൺഗ്രസ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 182 അംഗ നിയമസഭയിൽ 77 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ബിജെപിക്ക് 99 സീറ്റുകളിൽ ആശ്വസിക്കേണ്ടി വന്നു. മുതിർന്ന നേതാവ് കൂടിയായ അശോക് ഗെഹ്ലോട്ട് അഹമ്മദ് പട്ടേലിനൊപ്പം അന്ന് കോണ്ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നു. മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ഗുജറാത്തിൽ ഗെഹ്ലോട്ടിനെ കോൺഗ്രസ് വീണ്ടും ഇറക്കുകയാണ്.

ഗെഹ്ലോട്ടിന് മുതിർന്ന നിരീക്ഷകന്‍റെ ചുമതല നൽകിയിട്ടുണ്ട്. ടി എസ് സിങ് ദിയോ, മിലിന്ദ് ദിയോറ എന്നിവരെയും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയമിച്ചിട്ടുണ്ട്. ഇത് കൂടാതെ, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഭാരവാഹികളെയും മന്ത്രിമാരെയും സംസ്ഥാനത്തെ 26 പാർലമെന്‍റ് മണ്ഡലങ്ങളുടെ ചുമതലക്കാരനായി നിയമിച്ചിട്ടുണ്ട്. ഗുജറാത്തിൽ 125 സീറ്റുകൾ പാർട്ടി സ്വപ്നം കാണുകയാണെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കോണ്ഗ്രസ് നേതാവ് രഘു ശർമ പറഞ്ഞു.

വരും ദിവസങ്ങളിൽ ബൂത്ത് തലം മുതലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. വിജയസാധ്യതയുള്ള നേതാക്കൾക്ക് മാത്രമേ സ്ഥാനാർത്ഥികളെ നൽകൂ. ഇതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ചുമതല നൽകിയ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് വലിയ ലീഡ് അവകാശപ്പെടുമ്പോഴും കോൺഗ്രസ് കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ട് മറ്റ് പാർട്ടികളിൽ ദിവസേന ചേരുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്ഗ്രസിന്‍റെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ കോണ്ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. മുൻ എംഎൽഎമാരും നിലവിലെ എംഎൽഎമാരും ഉൾപ്പെടെ നിരവധി പേരുമായി ബിജെപി ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.