ഗൂഢാലോചനക്കേസ്; സരിത എസ് നായരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ സരിത എസ് നായരുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക. കേസിൽ സരിതയെ സാക്ഷിയാക്കിയിട്ടുണ്ട്. സ്വപ്നയെ കൂടാതെ പിസി ജോർജും കേസിൽ പ്രതിയാണ്.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ ഗൂഡാലോചനയാണെന്നാണ് കേസ്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ ഇന്നലെ അഞ്ചര മണിക്കൂറോളം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ ഇന്നും തുടരും. സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്തത്. കോടതിയിൽ നൽകിയ 164 മൊഴിയുടെ പകർപ്പ് ലഭിച്ചതിനെ തുടർന്നാണ് ഇഡിയുടെ നടപടി. മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്.