ഗൂഢാലോചന കേസ് ;സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കൊച്ചി: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. എസ്.പി മധുസൂദനനും സംഘവും സരിതയുടെ വീട്ടിലെത്തി മൊഴിയെടുത്തു. മുഖ്യമന്ത്രിക്കെതിരെ സ്വപ്നയ്ക്ക് വേണ്ടി മൊഴി നൽകാൻ പിസി ജോർജ് സമ്മർദ്ദം ചെലുത്തിയെന്നാണ് സരിതയുടെ മൊഴി. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്നും സരിത ആരോപിച്ചു.

ഞാനും പിസി ജോർജും തമ്മിലുള്ള ഓഡിയോ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ശബ്ദ സംഭാഷണത്തിൽ എന്താണ് പറഞ്ഞതെന്ന് അവർ ചോദിച്ചു. ഇക്കാര്യത്തിൽ താൻ മൊഴി നൽകിയിട്ടുണ്ടെന്നും സരിത പറഞ്ഞു.

സ്വപ്നയുടെ പക്കൽ തെളിവില്ലെന്ന് ജയിലിൽ വച്ച് അറിയാമായിരുന്നതിനാലാണ് പിൻവാങ്ങിയതെന്നും സരിത മൊഴിയിൽ പറയുന്നു. ഫെബ്രുവരി മുതലാണ് ഗൂഢാലോചന നടന്നതെന്നാണ് വിവരം. മുഖ്യമന്ത്രിക്കെതിരെ വാർത്താസമ്മേളനം നടത്താൻ പിസി ജോർജ് രണ്ട് തവണ തന്നെ വിളിച്ചെന്നും സരിത ആരോപിച്ചു.