വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം; സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു

തിരുവനന്തപുരം: ലത്തീൻ സഭയുടെ സമരത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം തടസ്സപ്പെട്ട സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു. നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ സർക്കാർ അദാനി ഗ്രൂപ്പിനെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. അദാനി പോർട്ട്സ് ലിമിറ്റഡ് സിഇഒ രാജേഷ് ജാ വ്യാഴാഴ്ച തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലുമായി ചർച്ച നടത്തിയേക്കും. സമരത്തിന്‍റെ പശ്ചാത്തലത്തിൽ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് യോഗം ചർച്ച ചെയ്യും.

ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം 54 ദിവസമായി നീളുന്ന പശ്ചാത്തലത്തിലാണ് അദാനി ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തുന്നത്. സമരം മൂലം അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്ന് പദ്ധതി നടത്തിപ്പിന്‍റെ ചുമതലയുള്ള വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ് സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ തീരദേശവാസികളോടുള്ള വെല്ലുവിളിയാണെന്ന് അതിരൂപത പ്രതികരിച്ചിരുന്നു. 

വിഴിഞ്ഞം തുറമുഖ പണിമുടക്ക് മൂലം ഇതുവരെ 100 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അദാനി ഗ്രൂപ്പിന്‍റെ കണക്ക്. സമരം തുടർന്നാൽ തുറമുഖത്തിന്‍റെ നിർമ്മാണം അടുത്ത വർഷവും പൂർത്തിയാകില്ലെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം സർക്കാരിനെ അറിയിച്ചിരുന്നു.