ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനെതിരെ ഉപഭോക്തൃകോടതി വിധി

തൃശ്ശൂര്‍: ഫ്‌ളാറ്റിന്റെ പോര്‍ച്ചില്‍ കാര്‍ കയറ്റാന്‍ കഴിയുന്നില്ലെന്ന പരാതിയില്‍ ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിനെതിരെ ഉപഭോക്തൃ കോടതി വിധി. കെട്ടിട നിർമ്മാണ ചുമതലയുണ്ടായിരുന്ന ആൾ എന്ന നിലയിലാണ് വിധി വന്നത്. നിർമ്മാണ പ്രശ്നം പരിഹരിച്ച് നഷ്ടപരിഹാരമായും കോടതിച്ചെലവുമായും 35,000 രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു.

തൊടുപുഴ മുട്ടത്തുള്ള നെല്ലിക്കുഴിയില്‍ എന്‍.പി. ചാക്കോ ഫയല്‍ചെയ്ത ഹര്‍ജിയിലാണ് തൃശൂർ പടിയം അടയ്ക്കാപറമ്പിൽ വീട്ടിൽ എ.എ മുഹമ്മദ് നിഷാം, തൃശ്ശൂര്‍ എം.ജി. റോഡിലെ കിങ്ങ് സ്‌പേസസ് ആന്‍ഡ് ബില്‍ഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ പി. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരേ വിധി പുറപ്പെടുവിച്ചത്.

നിഷാമിന്‍റെ ഉടമസ്ഥതയിലുള്ള കിംഗ്സ് സ്പേസസ് ആൻഡ് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിൽ ചാക്കോ ഫ്ലാറ്റും കാർ പോർച്ചും ബുക്ക് ചെയ്തിരുന്നു.