വിവാദ പ്രസംഗം; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രേഖകൾ ആവശ്യപ്പെട്ടത് ഓർമ്മിപ്പിച്ച് ഗവർണർ

തിരുവനന്തപുരം: സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിന്‍റെ രേഖകൾ ആവശ്യപ്പെട്ട കാര്യം ഓർമ്മിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വേദിയിൽ വച്ചാണ് മുഖ്യമന്ത്രിയെ ഗവർണർ ഇക്കാര്യം ഓർമ്മിപ്പിച്ചത്. മല്ലപ്പള്ളിയിലെ സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിന്‍റെ രേഖകൾ ഗവർണർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

182 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജി ചെറിയാൻ മന്ത്രിസഭയിൽ തിരിച്ചെത്തിയത്. രാജ്ഭവനിൽ വൈകിട്ട് 4 മണിക്കായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. വിയോജിപ്പോടെയാണ് ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിന് ഗവർണർ അനുമതി നൽകിയത്. അറ്റോർണി ജനറലിന്‍റെ ഉപദേശ പ്രകാരമാണ് തീരുമാനം.

കേസിൽ കോടതി ഇതുവരെ അന്തിമ വിധി പറയാത്ത സാഹചര്യത്തിൽ ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾക്കുള്ള ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചു. ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. നേരത്തെ വഹിച്ചിരുന്ന ഫിഷറീസ്, സാംസ്കാരികം, സിനിമ, യുവജനക്ഷേമം എന്നീ വകുപ്പുകളാകും സജി ചെറിയാന് ലഭിക്കുക.