ആയുർവേദ കോളേജിലെ ജയിക്കാത്തവർക്കുള്ള ബിരുദദാനം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരം: പരീക്ഷ പാസാകാത്തവർ ബിരുദം നേടിയെന്ന ആരോപണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ഗവൺമെന്‍റ് ആയുർവേദ കോളേജിൽ നടന്ന ബി.എ.എം.എസ് ബിരുദദാനച്ചടങ്ങുമായി ബന്ധപ്പെട്ടാണ് അന്വേഷണം. സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൗസ് സർജൻസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കോളേജിൽ ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ ഗൗൺ ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത 7 പേർ പരീക്ഷ പാസാകാത്തവരാണെന്ന് ആരോപണമുയർന്നിരുന്നു. സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് മന്ത്രിയും റിപ്പോർട്ട് തേടിയത്. ആരോഗ്യ സർവകലാശാല വി.സി മോഹൻ കുന്നുമ്മലും ചടങ്ങിൽ പങ്കെടുത്തിരുന്നു.