കോർപ്പറേഷൻ കത്ത് വിവാദം; അന്വേഷണം കൃത്യമായി നടക്കുമെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: താൽക്കാലിക നിയമനത്തിന് പാർട്ടി പ്രവർത്തകരുടെ പേര് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പാർട്ടി സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണത്തിൽ അന്വേഷണം കൃത്യമായി നടക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വിവാദത്തില്‍ പ്രശ്‌നമുള്ള ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കത്തുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. അഞ്ച് ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തിൽ പാർട്ടിയിൽ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് എന്ത് നടപടിയാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു പാർട്ടി സെക്രട്ടറിയുടെ മറുപടി.

അതേസമയം, ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. നല്ല ആലോചനയോടെയാണ് സർക്കാർ ഓർഡിനൻസ് തയ്യാറാക്കിയത്. ഡിസംബറിൽ നിയമസഭ സമ്മേളിക്കുമെന്നും ഓർഡിനൻസ് നിയമമാക്കാനുള്ള നടപടികൾ ആ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.