കോഴിക്കോട് കോർപ്പറേഷനിലെ അഴിമതി; സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നിർമ്മാണ പെർമിറ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ നാല് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. എന്നാൽ, കെട്ടിട നിർമ്മാണാനുമതിക്കായി ഉപയോഗിച്ച അപേക്ഷയിൽ പിശക് ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥന്‍റെ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ല. കോഴിക്കോട് കോർപ്പറേഷന്റെ ബേപ്പൂർ സോണൽ ഓഫിസ് സൂപ്രണ്ട് കെ.കെ.സുരേഷ്, റവന്യൂ സൂപ്രണ്ട് കൃഷ്ണമൂർത്തി, റവന്യൂ ഇൻസ്പെക്ടർ മുസ്തഫ, എലത്തൂർ സോണൽ ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ പ്രീത എന്നിവരെയാണ് സ്ഥലം മാറ്റി നിയമിച്ചത്.

കെട്ടിട നിർമ്മാണ പെർമിറ്റുകൾക്കായി തദ്ദേശ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന സഞ്ജയ ആപ്പിലെ പിശക് ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയത്. എന്നാൽ സഞ്ജയയിൽ ആദ്യം തെറ്റ് കണ്ടെത്തുകയും കോർപ്പറേഷൻ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകുകയും ചെയ്ത റവന്യൂ ഇൻസ്പെക്ടർ ശ്രീനിവാസന്‍റെ സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. കഴിഞ്ഞ വർഷം അവസാനം ശ്രീനിവാസൻ ആപ്ലിക്കേഷനിൽ പിഴവ് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇയാളുടെ ഡിജിറ്റൽ സിഗ്നേച്ചർ തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്.