മത്സ്യഫെഡിലെ അഴിമതി; കുറ്റക്കാരെ കണ്ടെത്തണമെന്നു മത്സ്യത്തൊഴിലാളി ഫോറം

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം ഉറപ്പാക്കുന്നതിനായി മത്സ്യബന്ധന മേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഏകോപന സംവിധാനമായി രൂപവത്കരിച്ച മത്സ്യഫെഡിലെ അഴിമതിയെക്കുറിച്ച് ഗൗരവമായ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള ലേബർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി ഫോറം ആവശ്യപ്പെട്ടു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം. അധികാരത്തിന്റെ തണലിൽ രക്ഷപ്പെടാൻ അവരെ അനുവദിക്കരുതെന്നും ഫോറം പ്രസിഡന്റ് ജോസഫ് ജൂഡ് പറഞ്ഞു.

മത്സ്യതൊഴിലാളികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ, മത്സ്യബന്ധനത്തിനുള്ള മാർഗങ്ങൾ ലഭ്യമാക്കുക, ഇടനിലക്കാരുടെ ചൂഷണത്തിനു അറുതി വരുത്തുക, ആദായ വില നിശ്ചയിക്കുക എന്നിവയാണ് മത്സ്യഫെഡിന്റെ സ്ഥാപക ലക്ഷ്യങ്ങൾ . പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യങ്ങളുടെയും മത്സ്യ ഉൽപ്പന്നങ്ങളുടെയും സംഭരണവും വിപണനവും സുഗമമാക്കുന്നതിനും. ഇവ സാധ്യമാക്കുന്നതിൽ ഫിഷ്ഫെഡ് എത്രത്തോളം വിജയിച്ചുവെന്ന് പരിശോധിക്കണം.

ഇത് പ്രാഥമിക സഹകരണ സംഘങ്ങളുടെ സ്ഥാപനത്തിൽ നിന്ന് ഫിഷറീസ് വകുപ്പിൻറെ സ്ഥാപനമായി രൂപാന്തരപ്പെട്ടിരിക്കുന്നു. എം.എം. മോനായിയുടെ അധ്യക്ഷതയിൽ വി.എസ്.അച്യുതാനന്ദൻ സർക്കാർ മത്സ്യഫെഡ് പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി മുന്നോട്ടുവച്ച നവീകരണ നിർദ്ദേശങ്ങൾ സർക്കാർ അവഗണിക്കുകയാണെന്നും ജോസഫ് ജൂഡ് ആരോപിച്ചു. മത്സ്യഫെഡ് അഴിമതി മുക്തമാക്കാനും സമയബന്ധിതമായി പുനഃസംഘടിപ്പിച്ച് കാര്യക്ഷമത വർദ്ധിപ്പിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മത്സ്യത്തൊഴിലാളി ഫോറം ആവശ്യപ്പെട്ടു.