രാജ്യത്തിൻറെ വിദേശനാണ്യ കരുതൽശേഖരത്തിൽ വൻ ഇടിവ്

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം കുത്തനെ ഇടിഞ്ഞ് രണ്ടു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒക്ടോബർ 21ന് അവസാനിച്ച ആഴ്ചയിൽ, രാജ്യത്തിന്‍റെ കരുതൽ ശേഖരം 524.520 ബില്യൺ ഡോളറായി കുറഞ്ഞു. 3.85 ബില്യൺ ഡോളറിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.

ഒക്ടോബർ 14ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ ശേഖരം 528.367 ബില്യൺ ഡോളറായിരുന്നു. ഇന്ത്യയുടെ വിദേശ നാണയ ആസ്തിയിലും ഇടിവുണ്ടായി. സ്വർണ്ണ ശേഖരം 247 ദശലക്ഷം ഡോളർ ഇടിഞ്ഞ് 37.206 ബില്യൺ ഡോളറിലെത്തി.

രൂപയുടെ മൂല്യത്തകർച്ച നേരിടാൻ വിപണിയിൽ റിസർവ് ബാങ്ക് നടത്തിയ ഇടപെടലാണ് വിദേശനാണ്യ കരുതൽ ശേഖരം കുറയാൻ ഒരു കാരണമായത്. ഇറക്കുമതിയുടെ ഉയർന്ന ചെലവും തിരിച്ചടിയായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വലിയ തിരിച്ചടിയാണ് നേരിട്ടത്. ലോകത്തിലെ എല്ലാ പ്രധാന കറൻസികൾക്കെതിരെയും യുഎസ് ഡോളർ ശക്തിപ്രാപിച്ചു.