പാലക്കാട് ഹണിട്രാപ്പിങ് നടത്തിയ ദമ്പതികൾ പിടിയിൽ

തൃശൂര്‍: ഇരിങ്ങാലക്കുടയിലെ ബിസിനസുകാരനെ ഹണിട്രാപ്പിൽപ്പെടുത്തിയ ആറംഗ സംഘം പിടിയിൽ. ഫെയ്സ്ബുക്കിലൂടെ സുഹൃത്തുക്കളാണെന്ന് നടിച്ച് പ്രതികൾ തട്ടിപ്പിന് കളമൊരുക്കിയെന്ന് ആറംഗ സംഘത്തെ അറസ്റ്റ് ചെയ്ത പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറിയിച്ചു.

കൊല്ലം സ്വദേശി ദേവു, ഭർത്താവ് ഗോകുൽ ദ്വീപ്, പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിജയ് എന്നിവരാണ് അറസ്റ്റിലായത്. പാലാ സ്വദേശിയായ ശരത്താണ് പ്രധാന സൂത്രധാരൻ. ഹണി ട്രാപ്പിനായി വലിയ പദ്ധതികളാണ് ശരത് തയ്യാറാക്കിയതെന്ന് പൊലീസ് പറയുന്നു.

വ്യാജ ഫെയ്സ്ബുക്ക് ഐഡിയും സിം കാർഡും ഉപയോഗിച്ച് തട്ടിപ്പിന് കളമൊരുക്കും. Facebook Messenger വഴി ഒരു സന്ദേശം അയയ്ക്കുന്നതിലൂടെ ഇത് ആരംഭിക്കുന്നു. മറുപടി ലഭിച്ചയുടൻ, ഒരു ഫോളോ-അപ്പ് സന്ദേശം അയക്കും. അവസാനം കെണിയും വഞ്ചനയും നടത്തും. 

ഇരിഞ്ഞാലക്കുട സ്വദേശിയായ ബിസിനസുകാരനെ മെസഞ്ചറിൽ പരിചയപ്പെടുമ്പോൾ യുവതിയുടെ വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. തട്ടിപ്പിനായി മാത്രം 11 മാസത്തെ കരാറിലാണ് സംഘം പാലക്കാട് യാക്കരയിൽ വീട് വാടകയ്ക്ക് എടുത്തത്. തുടർന്ന് വ്യവസായിയെ പാലക്കാട്ടേക്ക് വിളിച്ചുവരുത്തി.  ഞായറാഴ്ച രാവിലെയാണ് വ്യവസായി പാലക്കാട് എത്തിയത്. ഒലവക്കോട് വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. തന്‍റെ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ഭർത്താവ് വിദേശത്താണെന്നും ബിസിനസുകാരനെ വിശ്വസിപ്പിച്ചു.

വൈകീട്ടോടെ, യാക്കരയിലെ വീട്ടിലേക്ക് ഇയാളെ ക്ഷണിച്ചു. അവിടെ എത്തിയപ്പോഴാണ് കൂടെയുള്ളവ‍ര്‍ക്ക് ഒപ്പം ചേർന്നുള്ള തട്ടിപ്പ് നടന്നത്. വ്യവസായിയുടെ മാല, ഫോൺ, പണം, എടിഎം കാർഡ്, വാഹനം എന്നിവ കൈക്കലാക്കി. പിന്നാലെ പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ കൊണ്ടുപോയി തുടർ തട്ടിപ്പിനായിരുന്നു നീക്കം.

യാത്രമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികൾ ഇടയ്ക്ക് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ല. പാലക്കാട് എത്തി ടൌൺ സൌത്ത് പൊലീസിൽ പരാതി നൽകി. പിന്നാലെ പ്രതികളെ തെരഞ്ഞ പൊലീസ് കാലടിയിലെ ലോഡ്ജിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. സൂത്രധാരനായ ശരത്തിൻ്റെ പേരിൽ മോഷണം, ഭവനഭേദനം അടക്കം 12 പരാതികൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.