ഭാരത് ജോഡോ യാത്രയുടെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കാൻ കോടതി നിർദ്ദേശം

ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ബെംഗളൂരു കോടതി ട്വിറ്ററിന് നിർദേശം നൽകി. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട വീഡിയോകളിൽ പകർപ്പവകാശം ലംഘിച്ച് കന്നഡ ചിത്രമായ കെജിഎഫ് 2 ലെ സംഗീതം ഉപയോഗിച്ചതിനെതിരെ എംആർടി മ്യൂസിക് നൽകിയ പരാതിയിലാണ് നടപടി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്, പാർട്ടിയുടെ സോഷ്യൽ മീഡിയ സെല്ലിന്‍റെ ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവർക്കെതിരെ ബെംഗളൂരു ആസ്ഥാനമായുള്ള എംആർടി മ്യൂസിക് യശ്വന്ത്പുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി കെജിഎഫിലെ ഗാനങ്ങൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. പകർപ്പവകാശ നിയമത്തിന്‍റെ ലംഘനമാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചത്.

കെ.ജി.എഫ് 2 ന്‍റെ ഹിന്ദി പതിപ്പിലെ ഗാനങ്ങളുടെ പകർപ്പവകാശം ഭീമമായ തുകയ്ക്കാണ് വാങ്ങിയതെന്ന് കമ്പനി ചൂണ്ടിക്കാട്ടിയിരുന്നു. പാട്ടുകൾ നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത് ദൃശ്യങ്ങൾ കലർത്തി പാർട്ടിക്ക് അവകാശപ്പെട്ടതാണെന്ന് തോന്നുന്ന വിധത്തിൽ പ്രചരിപ്പിച്ചുവെന്ന് എംആർടി മ്യൂസിക്കിന്‍റെ അഭിഭാഷകൻ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ലോഗോ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി.