50 മൈക്രോണിനു മുകളിലുള്ള കവറുകൾ ഉപയോഗിക്കാം; തർക്കത്തിന് തീർപ്പ്

നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പ്രസിദ്ധീകരിച്ചു. ഇതോടെ പ്ലാസ്റ്റിക് നിരോധനത്തിന്‍റെ പേരിൽ വ്യാപാരികളും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കം പരിഹരിച്ചു. ഭക്ഷ്യവസ്തുക്കൾ പാക് ചെയ്യുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകളും പലചരക്ക് സാധനങ്ങൾ പൊതിയുന്ന 50 മൈക്രോണിന് മുകളിലുള്ള കവറുകളും ഉപയോഗിക്കാൻ അനുവാദമുണ്ട്. ഈ രണ്ട് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെച്ചൊല്ലി ഏറെക്കാലമായി തർക്കമുണ്ട്.

ഒറ്റത്തവണ ഉപയോഗവും 50 മൈക്രോണിൽ താഴെയുള്ളതുമായ പ്ലാസ്റ്റിക്ക് നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ജൂലൈ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. നിരോധനം പ്രാബല്യത്തിൽ വന്നതു മുതൽ തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും വിവിധ മാനദണ്ഡങ്ങൾ അനുസരിച്ച് പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഓൾ കേരള ഡിസ്പോസിബിൾ ഡീലേഴ്സ് അസോസിയേഷൻ ബോർഡിനെ സമീപിച്ചത്.