രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചേക്കും; അടുത്ത 40 ദിവസം നിർണായകമെന്ന് ആരോ​ഗ്യമന്ത്രാലയം

ഡൽഹി: ജനുവരി പകുതിയോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിദേശത്ത് നിന്ന് വരുന്നവരിൽ കോവിഡ് വർദ്ധിച്ചതാണ് ആശങ്കയ്ക്ക് പിന്നിലെ കാരണം.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിദേശത്ത് നിന്നെത്തിയ 39 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത് കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാളെ വിമാനത്താവളങ്ങൾ സന്ദർശിക്കും.

കഴിഞ്ഞ കോവിഡ് തരംഗത്തിന്‍റെ മാതൃക കണക്കിലെടുത്താണ് പുതിയ വിലയിരുത്തൽ. നേരത്തെ, കിഴക്കൻ ഏഷ്യയിൽ പൊട്ടിപ്പുറപ്പെട്ട് 30 മുതൽ 35 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ രോഗവ്യാപനം നടന്നിരുന്നു. പുതിയ കോവിഡ് തരംഗമുണ്ടായാലും മരണം, ആശുപത്രിവാസം തുടങ്ങിയ ഗുരുതര സാഹചര്യങ്ങൾ കുറവായിരിക്കുമെന്നാണ് മന്ത്രാലയം കരുതുന്നത്.