ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ്; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: ചൈനയെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപനം വീണ്ടും തുടരുകയും അമേരിക്കയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ എന്തും നേരിടാൻ തയ്യാറാവണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. പോസിറ്റീവ് കേസുകളുടെ ജീനോം സീക്വൻസിംഗ് വർദ്ധിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചു.

യുഎസ്, ജപ്പാൻ, കൊറിയ, ബ്രസീൽ, ചൈന എന്നിവിടങ്ങളിൽ കോവിഡ് കേസുകളിൽ പെട്ടെന്ന് വർദ്ധനവുണ്ടായ സാഹചര്യത്തിൽ, പോസിറ്റീവ് കേസുകളുടെ ജീനോം സീക്വൻസിംഗ് വർദ്ധിപ്പിക്കണം. ഇവ ഇന്ത്യൻ സാർസ്-കോവി-2 ജീനോമിക്സ് കൺസോർഷ്യം (ഇൻസാകോഗ്) നിരീക്ഷിക്കണം. അതുവഴി, രാജ്യത്ത് പുതിയ വകഭേദങ്ങൾ വരുന്നുണ്ടോ എന്നറിയാൻ കഴിയും. ആവശ്യമെങ്കിൽ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കാൻ ഇവ സഹായിക്കുമെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൻ കത്തിൽ പറയുന്നു.

ഇന്ത്യയിലെ 50 ലധികം ലബോറട്ടറികളുടെ ശൃംഖലയാണ് ഇൻസാകോഗ്. കോവിഡ് കേസുകളിലെ ജനിതക വ്യതിയാനം അവർ നിരീക്ഷിച്ചു വരികയാണ്. പുതിയ വൈറസ് വകഭേദത്തിന്‍റെ സവിശേഷതകൾ തിരിച്ചറിയാൻ ജീനോം സീക്വൻസിംഗ് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. എല്ലാ പോസിറ്റീവ് കേസുകളുടെയും സാമ്പിളുകൾ ഇൻസാകോഗിലേക്ക് അയയ്ക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.