കോവിഡ് തരം​ഗം വീണ്ടും ഉണ്ടായേക്കാമെന്ന് ലോകാരോഗ്യസംഘടന

ജനീവ: യുഎസിലും ബ്രിട്ടനിലും കോവിഡിന്റെ പുതിയ വകഭേദം പടരുന്നുണ്ടെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവിഭാഗമായ ബി എ.4.6 ആണ് വ്യാപകമായി പടരുന്നത്. ഇപ്പോൾ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത് ഭാവിയിൽ മറ്റൊരു കോവിഡ് തരംഗം കൂടി വന്നേക്കാം എന്നാണ്.

ഭാവിയിൽ മറ്റൊരു കോവിഡ് തരംഗം പ്രതീക്ഷിക്കുന്നുവെന്നും ലോകമെമ്പാടുമുള്ള എല്ലാ സർക്കാരുകളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. നിലവിൽ പകർച്ചവ്യാധി അവസാനിക്കാറായിട്ടില്ല. കഠിനാധ്വാനത്തോടെ പ്രവർത്തിച്ച് കോവിഡ് -19നെ അതിജീവിക്കാനുള്ള സമയമാണിത്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ​ഗബ്രീഷ്യസ് പറഞ്ഞു.

ലോകത്തിന്‍റെ പല ഭാഗങ്ങളിലും വൈറസ് ഇപ്പോഴും തീവ്രമായി പടരുന്നുണ്ടെന്നും എന്നാൽ ലോകാരോഗ്യ സംഘടനയ്ക്ക് മുന്നിൽ വളരെ കുറച്ച് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഉണ്ടായേക്കാവുന്ന തരംഗങ്ങൾ മരണനിരക്ക് വർദ്ധിപ്പിക്കുമെന്ന് ഇതിനർത്ഥമില്ല. ഇതിനെ നേരിടാനുള്ള മാർഗങ്ങൾ നമ്മുടെ പക്കലുണ്ടെന്നും ടെഡ്രോസ് അഥനോ ​ഗബ്രീഷ്യസ് പറഞ്ഞു.