നിയമനങ്ങളില്‍ സുതാര്യത വേണമെന്ന് സിപിഐ; നേതൃയോഗത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രിയടക്കമുള്ളവർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ താൽക്കാലിക നിയമനങ്ങളിൽ സുതാര്യത വേണമെന്ന് എൽ.ഡി.എഫ് നേതൃയോഗത്തില്‍ സിപിഐ. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴി കരാർ നിയമനം നടത്തണമെന്നും സ്ഥിര നിയമനങ്ങൾ പി.എസ്.സി വഴി മാത്രം നടത്തിയാൽ മതിയെന്നും ആവശ്യമുയർന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാര്യം യോഗത്തിൽ ആവശ്യപ്പെട്ടത്.

നിലവിൽ പല സ്ഥാപനങ്ങളിലെയും നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. അതിനാൽ പി.എസ്.സിക്ക് വിട്ട നിയമനങ്ങൾ പൂർണ്ണമായും ആ ദിശയിലാണെന്ന് ഉറപ്പാക്കണം. താൽക്കാലിക നിയമനങ്ങൾ പൂർണ്ണമായും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴി സുതാര്യമായ രീതിയിൽ നടത്തണമെന്നും കാനം ആവശ്യപ്പെട്ടു.

എന്നാൽ മറ്റ് ഘടകകക്ഷികളോ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരോ കാനത്തിന്‍റെ പരാമർശങ്ങളോട് യോഗത്തിൽ പ്രതികരിച്ചില്ല. വികസന രേഖയുടെ ഭാഗമാക്കി ഈ വിഷയം ഉൾപ്പെടുത്താമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.