വിഴിഞ്ഞം സമരം ന്യായമെന്ന് സി.പി.ഐ ജില്ലാ സമ്മേളനത്തിൽ പ്രമേയം

വിഴിഞ്ഞം സമരം ന്യായമെന്ന് സി.പി.ഐ ജില്ലാ സമ്മേളനത്തിൽ പ്രമേയം. വികസന പദ്ധതികളുടെ പേരിൽ വീട് നഷ്ടപ്പെട്ടവർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. വിഴിഞ്ഞം പദ്ധതിയുടെ പേരിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവര്‍ സമരത്തിലാണ്. വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് പ്രമേയത്തിൽ സി.പി.ഐ വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്രമായ പാക്കേജ് ആവശ്യമാണെന്നും പ്രമേയത്തിൽ പറയുന്നു.

അതേസമയം വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, വികാരി ജനറൽ യൂജിൻ പെരേര എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വിഴിഞ്ഞം സമരം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മന്ത്രിതല സമിതിയുമായുള്ള രണ്ടാംവട്ട ചർച്ച പരാജയപ്പെട്ടതോടെ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് സമരക്കാർ. മന്ത്രിസഭാ ഉപസമിതിയും പ്രതിഷേധക്കാരും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കാനാവില്ലെന്ന് സർക്കാർ സമരക്കാരെ അറിയിച്ചു. സമരം തുടരുമെന്ന് വൈദികർ അറിയിച്ചു.