സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം

ഇടുക്കി: ആഭ്യന്തര വകുപ്പിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ഇടുക്കി സിപിഐ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. ആഭ്യന്തര വകുപ്പ് ഒരുപറ്റം പൊലീസ് ഭൃത്യന്മാർ ഉള്ള വകുപ്പായി മാറി. സി.പി.എമ്മിന്‍റെ നിർദ്ദേശപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതെയും കേസിൽ കുടുക്കുന്നു. എൽ.ഡി.എഫിലെ ഘടകകക്ഷികളെ സി.പി.എം പരിഗണിക്കുന്നില്ലെന്നും വിമർശനമുണ്ട്.

പെരുഞ്ചാംകുട്ടിയിലെ ആദിവാസികൾക്ക് ഭൂമി നൽകാത്തതിലും സി.പി.എമ്മിന് പങ്കുണ്ട്. ജില്ലയിലെ ഹൈഡൽ ടൂറിസം പദ്ധതികളെ സി.പി.എം തറവാട്ടുസ്വത്ത് പോലെയാണ് പരിഗണിക്കുന്നത്. നാട്ടുകാർക്ക് പോലും അർഹമായ പരിഗണന നൽകുന്നില്ല. ഭൂപ്രശ്നങ്ങൾ സങ്കീർണമായി തുടരുമ്പോഴും സർക്കാർ ഗൗരവമായി ഇടപെടുന്നില്ലെന്നാണ് വിമർശനം.

ഇടുക്കി സി.പി.ഐ ജില്ലാ സമ്മേളനത്തിൽ ജില്ലയിലെ ജനകീയ സമിതികൾക്കെതിരെയും വിമർശനമുയർന്നു. കേരള കോൺഗ്രസ് മാണിയോട് പ്രീണന നയമാണ് സി.പി.എമ്മിനുള്ളത്. സി.പി.ഐയെ തകർത്ത് മാണിയെ ശക്തിപ്പെടുത്താനാണ് സി.പി.എം ശ്രമിക്കുന്നതെന്നും വിമർശനമുയർന്നു.