ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് സിപിഐ കേരള ഘടകം

ദില്ലി: ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന് സിപിഐ കേരള ഘടകം ആവശ്യപ്പെട്ടു. വിജയവാഡ പാർട്ടി കോൺഗ്രസിലാണ് ഈ ആവശ്യം ഉയർന്നത്. സി.പി.എമ്മിനെപ്പോലെ കോൺഗ്രസ് സഹകരണത്തിൽ ഒളിച്ചുകളി പാടില്ല. ബദൽ സഖ്യത്തിൽ വ്യക്തത വേണമെന്ന ആവശ്യവും ഉയർന്നിരുന്നു. അതേസമയം പാർട്ടിയിൽ 75 വയസ് എന്ന പ്രായപരിധി കർശനമായി നടപ്പാക്കാനാണ് സി.പി.ഐയുടെ തീരുമാനം.

കേരളത്തിലെ പ്രായപരിധിയെച്ചൊല്ലിയുള്ള പരസ്യപോരാട്ടത്തിനൊടുവിലാണ് സി.പി.ഐ കേന്ദ്ര തീരുമാനം കാനം രാജേന്ദ്രന് അനുകൂലമാകുന്നത്. പ്രായപരിധി സംബന്ധിച്ച് സംസ്ഥാന നേതൃത്വം നിലപാട് കടുപ്പിച്ചപ്പോഴും പാർട്ടി കോൺഗ്രസിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയായിരുന്നു കെ ഇ ഇസ്മായിൽ വിഭാഗം. എന്നാൽ പ്രായപരിധിയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. പാർട്ടിയുടെ നേതൃത്വത്തിൽ യുവാക്കളില്ലെന്ന് സംഘടനാ റിപ്പോർട്ടിലടക്കം സ്വയം വിമർശനം ഉയർന്നതിനെ തുടർന്നാണ് പ്രായപരിധി നിർബന്ധമാക്കാൻ തീരുമാനിച്ചത്.

കനയ്യ കുമാർ പാർട്ടിയിൽ നിന്ന് പോയതും വിമർശനങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കൗൺസിൽ അംഗങ്ങളുടെ എണ്ണം കുറവുള്ള സംസ്ഥാനങ്ങളിൽ, ഒരുപക്ഷേ ഇളവ് നൽകാൻ സാധ്യതയുണ്ട്.  ഇക്കാര്യത്തിൽ വോട്ടെടുപ്പ് വേണ്ടിവരും. പ്രായപരിധി സംബന്ധിച്ച് നേരത്തെ തീരുമാനമെടുത്ത സി.പി.എമ്മിൽ പി.ബിയിൽ നിന്ന് ഒഴിവാക്കിയ എസ്.രാമചന്ദ്രൻ പിള്ളയുൾപ്പെടെ ഉള്ളവരെ പ്രത്യേക ക്ഷണിതാക്കളായി നിയമിക്കാൻ തീരുമാനിച്ചിരുന്നു. കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരെ ക്ഷണിതാക്കളായി നിയമിക്കുന്നതിനെ കേരള ഘടകം എതിർത്തേക്കും. പാര്‍ട്ടിയുടെ പ്രവർത്തനരീതിയിലടക്കം മാറ്റം വരുത്തണമെന്ന നിർദ്ദേശത്തോടെ അവതരിപ്പിച്ച കരട് സംഘടന റിപ്പോര്‍ട്ടിലും രാഷ്ട്രീയ പ്രമേയത്തിലും ചർച്ചകൾ നടക്കുകയാണ്. റിപ്പോർട്ടുകളിൽ സംസ്ഥാനങ്ങൾ അവരുടെ അഭിപ്രായങ്ങൾ വ്യക്തമാക്കും. ഡി രാജ ജനറൽ സെക്രട്ടറിയായി തുടരാനാണ് സാധ്യത. പുതിയ കൗൺസിലിന്‍റെ ചർച്ച നാളെ നടക്കും.