പ്രവര്‍ത്തന രീതിയെ വിമര്‍ശിച്ച് സിപിഐ സംഘടനാ റിപ്പോര്‍ട്ട്

വിജയവാഡ: പാർട്ടിയിൽ വിഭാഗീയതയുണ്ടെന്ന് അംഗീകരിച്ച് സി.പി.ഐ പാർട്ടി കോണ്‍ഗ്രസിന്‍റെ സംഘടനാ റിപ്പോർട്ട്. വിഭാഗീയതയിലേക്ക് നയിക്കുന്ന പരസ്യപ്രതികരണങ്ങളെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളായി കണക്കാക്കി നടപടിയെടുക്കണം. വിഭാഗീയത വച്ചുപൊറുപ്പിക്കില്ല. പാർട്ടിയുടെ പ്രവർത്തനത്തിൽ വലിയ മാറ്റം ഉണ്ടാകേണ്ടതുണ്ട്. സംസ്ഥാന, കേന്ദ്ര നേതാക്കളിൽ നിന്ന് മാറ്റം ആരംഭിക്കണമെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു.

നേതാക്കൾ താഴേത്തട്ടിലേക്ക് ഇറങ്ങണം. യുവാക്കളെ പാർട്ടി പരിപാടിയിൽ കൂടുതൽ പങ്കാളികളാക്കാൻ നേതാക്കൾ തയ്യാറാവണം. തിരഞ്ഞെടുപ്പിൽ വേണ്ടത്ര പ്രവർത്തിക്കാനുള്ള സമീപനം പാർട്ടിയുടെയോ നേതാക്കളുടെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പരസ്യപ്രസ്താവനകൾ വലിയ തോതിൽ പാർട്ടിയിൽ വിഭാഗീയത വളർത്തുകയാണ്. ഇത് പാർട്ടി വിരുദ്ധ പ്രവർത്തനമായി കണക്കാക്കും.

ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയ റിപ്പോർട്ടിനും സംഘടനാ റിപ്പോർട്ടിനും മേൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ചർച്ച നടക്കും. സി ദിവാകരൻ നടത്തിയ എല്ലാ പ്രസ്താവനകളും പാർട്ടിയുടെ അച്ചടക്ക ലംഘനമായി കണക്കാക്കാൻ സാധ്യതയുണ്ടെന്ന് നേതാക്കൾ സൂചിപ്പിച്ചു.