വിഴിഞ്ഞം സമരത്തിനെതിരെ വേദി പങ്കിട്ട് സിപിഎം, ബിജെപി നേതാക്കൾ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിൽ സി.പി.എം-ബി.ജെ.പി നേതാക്കൾ വേദി പങ്കിട്ടു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷും ഒരേ വേദിയിലെത്തി. വിഴിഞ്ഞം സമരത്തിനെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് ആനാവൂർ നാഗപ്പൻ ചടങ്ങിൽ പറഞ്ഞു. സമരത്തിനെതിരായ കൂട്ടായ്മകള്‍ക്ക് സി.പി.എം. പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്ന് രാജേഷ് പ്രതികരിച്ചു.

അതേസമയം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരം നടക്കുന്ന മുല്ലൂരിലെ പ്രാദേശിക കൂട്ടായ്മ സമരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സമര പന്തൽ പൊളിച്ചുനീക്കണമെന്നും തുറമുഖം തടസപ്പെടുത്തരുതെന്നുമാണ് ഇവരുടെ ആവശ്യം.

മുല്ലൂരില്‍ നടത്തിയ സമരത്തിന്‍റെ തുടർച്ചയായി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ ലോങ് മാർച്ചിൽ ആണ് ബി.ജെ.പി-സി.പി.എം നേതാക്കൾ പങ്കെടുത്തത്. നേരത്തെ വിഴിഞ്ഞത്ത് കലാപശ്രമത്തിന് കോപ്പുകൂട്ടുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചിരുന്നു.