സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് സമാപനം; ഗവർണർക്കെതിരായ തീരുമാനങ്ങൾ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: മൂന്ന് ദിവസമായി ഡൽഹിയിൽ നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും. കേരള ഗവർണർക്കെതിരായ പ്രതിഷേധത്തിലെ പാർട്ടി തീരുമാനങ്ങൾ സിപിഎം ഇന്ന് പ്രഖ്യാപിക്കും.

വിഷയത്തിൽ ബിജെപിക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെ അണിനിരത്താനാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ഇക്കാര്യം പാർട്ടികളുമായി ചർച്ച ചെയ്യും. കോടിയേരി ബാലകൃഷ്ണന്‍റെ ഒഴിവിലേക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പോളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. പിബി ഇന്നലെ യോഗം ചേർന്ന് ഇതുൾപ്പെടെയുള്ള സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു. എംവി ഗോവിന്ദനെ കേരള ഘടകം പിബിയിലേക്ക് ശുപാർശ ചെയ്തതായാണ് സൂചന.

അതേസമയം, യു.ജി.സി ചട്ടങ്ങൾ പാലിക്കാതെ നിയമിക്കപ്പെടുന്ന വി.സിമാർ സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഒഴിയണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. നിസ്സാരമായ വാദപ്രതിവാദങ്ങളിൽ പാഴാക്കാൻ സമയമില്ല. വിവാദമില്ല, ഭരണഘടന നടപ്പാക്കുക മാത്രമാണ് ചെയ്യുന്നത്. താൻ പറഞ്ഞതെല്ലാം ശരിയാണെന്ന് വാദിക്കില്ല. എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അത് തിരുത്താൻ തയ്യാറാണ്. കേരളത്തിലെ ജനങ്ങൾ ജോലിക്ക് പുറത്തേക്ക് പോകുകയാണ്. അപ്പോഴാണ് ഒരു മന്ത്രിക്ക് 25 പേഴ്സണൽ സ്റ്റാഫ് ഉള്ളത്. ജനങ്ങളുടെ പണം പാർട്ടി പ്രവർത്തകർക്ക് നൽകുകയാണ്. ഇത്തരമൊരു ജനവിരുദ്ധ പ്രവർത്തനം കാണുമ്പോൾ അവിടെ ഇടപെടുക മാത്രമാണ് ചെയ്യുന്നത്. താൻ ഭരണഘടന മാത്രമാണ് നടപ്പാക്കുന്നതെന്നും നിയമം നടപ്പാക്കിയാൽ മാത്രമേ നിയമത്തിന്‍റെ സംരക്ഷണം ലഭിക്കുകയുള്ളൂവെന്നും ഗവർണർ പറഞ്ഞു.