ഗവർണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ രാഷ്ട്രപതി വിലക്കണമെന്ന് സിപിഎം

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രസ്താവനകൾ ഭരണഘടനാ വിരുദ്ധമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. മന്ത്രിമാർ ഗവർണറെ അപമാനിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്ന പ്രസ്താവനയ്ക്കെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ രംഗത്തെത്തി.

ഭരണഘടന അത്തരം സ്വേച്ഛാധിപത്യ അധികാരങ്ങളൊന്നും ഗവർണർക്ക് നൽകുന്നില്ല. അത്തരമൊരു പ്രസ്താവനയിലൂടെ ഗവർണർ തന്‍റെ രാഷ്ട്രീയ പക്ഷപാതിത്വവും എൽഡിഎഫിനോടുള്ള ശത്രുതയും തുറന്നുകാട്ടുകയാണ്. ഗവർണറുടെ പരാമർശങ്ങൾ രാഷ്ട്രപതി നിരോധിക്കണം. ഇത്തരം പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് രാഷ്ട്രപതി ഉറപ്പാക്കണമെന്നും സി.പി.എം കേന്ദ്രനേതൃത്വം പറഞ്ഞു.

ഗവർണറുടേത് തെറ്റായ പ്രവണതയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു. ആർഎസ്എസ് നിർദ്ദേശം നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരുമായി പോരടിക്കണമെന്ന് ഗവർണർ വാശിപിടിക്കരുതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.