വിഴിഞ്ഞം സമരത്തെ കലാപനീക്കമെന്ന് വിമർശിച്ച് സിപിഎം മുഖപത്രം

തിരുവനന്തപുരം: വിഴിഞ്ഞം സമരം കലാപനീക്കമെന്ന് സി.പി.എം പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗം. വിമോചനസമരത്തിന്‍റെ പാഠപുസ്തകം ചിലരുടെ കൈകളിലുണ്ടെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു എന്നും കോടതി വിധി നിലനിൽക്കെയാണ് പദ്ധതി പ്രദേശത്ത് അനധികൃതമായി അതിക്രമിച്ചു കയറിയുള്ള ഉറഞ്ഞുതുള്ളലെന്നും ലേഖനം വിമർശിക്കുന്നു.

നിരുത്തരവാദപരമായ രാഷ്ട്രീയമാണ് പ്രതിപക്ഷം പയറ്റുന്നത്. വസ്തുതകൾ മുഖവിലയ്ക്കെടുക്കാതെ സർക്കാരിനെതിരെ വീഴുന്നതെല്ലാം എൽ.ഡി.എഫ് വലിച്ചെറിയുകയാണ്. കലാപം ലക്ഷ്യമിട്ടാണ് സമരമെന്നും മുഖപത്രം ആരോപിച്ചു.

നിക്ഷിപ്ത താൽപര്യക്കാരുടെ കൈകളിൽ ആയുധമാകുന്ന ആരെയും ഒരു ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രക്ഷോഭം 100 ദിവസം പിന്നിട്ടപ്പോൾ ചില ഗൂഢലക്ഷ്യങ്ങളോടെയാണ് വ്യാപകമായ അക്രമത്തിലേക്ക് തിരിഞ്ഞതെന്ന് വ്യക്തമാണ്. കുറച്ചുകാലമായി അവർ ആഗ്രഹിച്ച തരത്തിലുള്ള വാർത്താ കവറേജ് സമരത്തിന് ലഭിച്ചില്ലെന്ന തിരിച്ചറിവാണ് കലാപത്തിന് സമാനമായ സാഹചര്യത്തിന് കാരണമായത്. പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും നേരെ ആസൂത്രിതവും സംഘടിതവുമായ ആക്രമണമായിരുന്നു അത്. പൊലീസിന്‍റെ ഭാഗത്തുനിന്നും യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു അഴിഞ്ഞാട്ടമെന്നും മുഖപ്രസംഗം പറയുന്നു.