സിപിഎം ഓഫിസ് ആക്രമണം; 2 പ്രതികൾ കീഴടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് എ.ബി.വി.പി പ്രവർത്തകർ കൂടി അറസ്റ്റിലായി. സന്ദീപ്, സെഫിൻ എന്നിവരാണ് പൊലീസിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഹരിശങ്കർ, സതീർഥ്യൻ, ലാൽ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് ബൈക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ഹരിശങ്കറും സതീർഥ്യനുമാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും ബൈക്കിനു പിന്നിലിരുന്ന് കല്ലെറിഞ്ഞത് ലാൽ ആണെന്നും പൊലീസ് പറയുന്നു. ശനിയാഴ്ച പുലർച്ചെ 1.10 ഓടെയാണ് മേട്ടുക്കടയിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായത്.

അതിനിടെ ശനിയാഴ്ച രാത്രി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ വീടിന് നേരെയും കല്ലേറുണ്ടായി. തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്കടുത്തുള്ള ആനാവൂരിലെ വീടിനുനേരെയാണ് കല്ലേറുണ്ടായത്. ഒരു സംഘം ആളുകൾ വാഹനത്തിൽ വന്ന് വീടിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ വീടിന്‍റെ മുൻവശത്തെ ജനൽ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന മകന്‍റെ കാറിനും കേടുപാടുകൾ സംഭവിച്ചു. സംഭവസമയത്ത് ആനാവൂർ നാഗപ്പൻ സ്ഥലത്തുണ്ടായിരുന്നില്ല. മകനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.