എളമരം കരീം എംപിയെ തിരുത്താൻ സിപിഎം പൊളിറ്റ് ബ്യൂറോ തയാറാകണമെന്ന് കൃഷ്ണദാസ്

കോഴിക്കോട്: എളമരം കരീം എം.പിയെ തിരുത്താൻ സി.പി.എം പോളിറ്റ് ബ്യൂറോ തയ്യാറാകണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. പി.ടി ഉഷയ്ക്കെതിരായ എളമരം കരീമിന്‍റെ പരാമർശം അപലപനീയമാണ്. കേരളത്തിന് അങ്ങേയറ്റം അപമാനമായി മാറിയ പ്രസ്താവന തിരുത്താൻ അദ്ദേഹം തയ്യാറാവണം. ഭരണഘടന പ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തിയെ അപമാനിക്കുന്നത് രാജ്യസഭയെയും ഭരണഘടനയെയും അവഹേളിക്കുന്നതിന് തുല്യമാണ്.

കല, സാഹിത്യം, കായികം തുടങ്ങി വിവിധ മേഖലകളിൽ സംഭാവനകൾ നൽകിയിട്ടുള്ള നിരവധി മഹാൻമാരായ വ്യക്തിത്വങ്ങൾ മുമ്പും കേരളത്തിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 1959-ൽ കെ.എം.പണിക്കർ കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1968-ലാണ് ജി.ശങ്കരക്കുറുപ്പ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. 2016 ൽ സുരേഷ് ഗോപിയെ നോമിനേറ്റ് ചെയ്യുകയും ഇപ്പോൾ പിടി ഉഷയെ നോമിനേറ്റ് ചെയ്യുകയും ചെയ്തു.

ലതാ മങ്കേഷ്കർ, എം.എസ്.സ്വാമിനാഥൻ, ഹേമമാലിനി, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ പ്രതിഭാശാലികളായ നിരവധി ആളുകളെപ്പോലെ യോഗ്യതയുള്ളയാളാണ് പി.ടി ഉഷയെന്ന് രാജ്യം പറയുന്നു. തൊഴിലാളികളെ ചൂഷണം ചെയ്തും
കുതികാൽ വെട്ടിയും രാഷ്ട്രീയ നേതാവായ എളമരം കരീമിന് ഉഷയുടെ യോഗ്യതകൾ മനസ്സിലാകില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.