പിണറായിയെ ഐപിഎസ് ഉദ്യോഗസ്ഥൻ തോക്ക് ചൂണ്ടിയെന്ന ആരോപണം തള്ളി സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഐപിഎസ് ഉദ്യോഗസ്ഥൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന ഗവർണറുടെ ആരോപണം സിപിഎം തള്ളി. “പിണറായി വിജയൻ ഇങ്ങനെ ഭയപ്പെടുത്താൻ കഴിയുന്ന ആളല്ല. കമഴ്ന്നുകിടന്ന പിണറായിയെ അനക്കാൻ പോലും പൊലീസിനായില്ല. എന്നിട്ടല്ലേ” സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.

പണ്ട് ഒരു കൊലക്കേസിൽ അറസ്റ്റിലായ ആളെ ബലം പ്രയോഗിച്ച് മോചിപ്പിക്കാൻ പോയ പിണറായി, ഒരു യുവ ഐപിഎസ് ഉദ്യോഗസ്ഥൻ തോക്കെടുത്തപ്പോൾ വീട്ടിൽ പോയി 15 മിനിറ്റിനുള്ളിൽ വസ്ത്രം മാറി വന്ന കാര്യം അറിയാമെന്ന് ഗവർണർ പറഞ്ഞിരുന്നു. താൻ ആരാണെന്ന് ഗവർണർക്ക് ശരിക്കും അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഭരണഘടനാ തകർച്ച സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ധൈര്യമുണ്ടെങ്കിൽ രാജ്ഭവനിലേക്ക് തള്ളിക്കയറാനും റോഡിൽ കൈകാര്യം ചെയ്യാനും ഗവർണർ വെല്ലുവിളിച്ചു.