‘സർവകലാശാലകളിൽ നടക്കുന്നത് സിപിഐഎം ബന്ധു നിയമനങ്ങൾ’

കണ്ണൂർ സർവകലാശാലയിലെ നിയമനത്തിൽ ഗവർണറുടെ നടപടി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘സർവകലാശാലകളിൽ സിപിഐഎം ബന്ധുനിയമനങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തെ സർവകലാശാല നിയമനങ്ങൾ പരിശോധിക്കണം. പ്രിയപ്പെട്ടവർക്ക് നിയമനം നൽകാനുള്ള സർക്കാരിന്റെ ശ്രമത്തെ നിയമപരമായി നേരിടും.’ അദ്ദേഹം പറഞ്ഞു. അർഹതപ്പെട്ടവർക്ക് നീതി നിഷേധിക്കുന്നതാണ് കണ്ണൂർ സർവകലാശാലയുടെ നീക്കമെന്നും വി ഡി സതീശൻ ആരോപിച്ചു.

സർക്കാർ കൊണ്ടുവരുന്ന പുതിയ ബിൽ ക്രമക്കേടുകൾ നടത്താനാണ്. വി.സിമാരെ അടിമകളാക്കാൻ മാത്രമേ ബിൽ ഉപകരിക്കൂവെന്നും ആവശ്യമെങ്കിൽ പ്രതിപക്ഷവും നിയമനടപടി സ്വീകരിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

അതേസമയം സിവിക് ചന്ദ്രൻ കേസിൽ സെഷൻസ് കോടതിയുടെ പരാമർശം ഞെട്ടിക്കുന്നതാണെന്ന് വി ഡി സതീശൻ പറഞ്ഞു. വിവാദ പരാമർശം നടത്തിയ ജഡ്ജിക്കെതിരെ ഹൈക്കോടതി നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. എസ്.സി/എസ്.ടി ആക്ട് അട്ടിമറിക്കുന്ന മനോഭാവമാണ് ജുഡീഷ്യറിക്കുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജി പത്തൊമ്പതാം നൂറ്റാണ്ടിലെ സ്പെയിനിലാണോ ജീവിക്കുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു.