എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ രാജി രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം

തിരുവനന്തപുരം: ലൈഗിക പീഡന പരാതി ആരോപിക്കപ്പെടുന്ന എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ രാജി ആവശ്യപ്പെടാതെ സി.പി.എം. കോൺഗ്രസിന്‍റെ ധാർമ്മികതയ്ക്ക് അനുസൃതമായി തീരുമാനം എടുക്കട്ടെ എന്നതാണ് സി.പി.എം സെക്രട്ടേറിയറ്റിന്‍റെ നിലപാട്. എം.എൽ.എ രാജിവച്ചില്ലെങ്കിൽ അത് രാഷ്ട്രീയ ആയുധമാകുമെന്നും സി.പി.എം സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്ത് വിലയിരുത്തി.

അതേസമയം എൽദോസ് കുന്നിപ്പിള്ളിൽ എം.എൽ.എ ഇപ്പോഴും ഒളിവിലാണ്. എംഎൽഎയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. കഴിഞ്ഞ മൂന്ന് ദിവസമായി പൊതുപരിപാടികളും റദ്ദാക്കി. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ എവിടെയാണെന്ന കാര്യത്തിൽ പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ല. എം.എൽ.എയെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

ഇതിനിടെ, ഒളിവിലിരുന്ന് പരാതിക്കാരിയുടെ സുഹൃത്തിന് എം.എൽ.എ അയച്ച വാട്സാപ്പ് സന്ദേശം പുറത്തുവന്നു. പ്രധാന സാക്ഷിയായ പരാതിക്കാരിയുടെ സുഹൃത്തിനാണ് സന്ദേശങ്ങൾ അയച്ചത്. ഒരു കുറ്റവും ചെയ്യാത്ത തന്നെ വഞ്ചിച്ചുവെന്നും അതിന് ദൈവം തക്കതായ മറുപടി നൽകുമെന്നുമാണ് സന്ദേശം. പണത്തോടുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. താൻ അതിജീവിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് സന്ദേശം ലഭിച്ചത്. ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് എം.എൽ.എ സാക്ഷിക്ക് സന്ദേശം അയച്ചത്.