ബിജെപിയെ വീഴ്ത്താൻ വിജയിച്ച സ്റ്റാലിൻ തന്ത്രം പയറ്റാൻ സിപിഎം

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള നടപടികൾ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്തു. ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങൾ ദേശീയ തലത്തിൽ പുരോഗമിക്കുന്നതിനിടെയാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ചയായത്.

ജെഡിയു നേതാവ് നിതീഷ് കുമാർ, തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരും പ്രതിപക്ഷ ചേരിയെ ഒന്നിപ്പിക്കാനുള്ള ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

ബി.ജെ.പിയെ താഴെയിറക്കാൻ മതേതര ജനാധിപത്യ പാർട്ടികളുമായി സഹകരിക്കുന്നതിനാണ് ഊന്നൽ നൽകേണ്ടതെന്നാണ് പോളിറ്റ് ബ്യൂറോയിൽ ഉയർന്ന നിലപാട്. പ്രതിപക്ഷ ഐക്യത്തിനായുള്ള നിലപാട് ഉയർന്നെങ്കിലും ദേശീയ തലത്തിൽ സഖ്യമുണ്ടാകില്ലെന്ന് പിബി യോഗത്തിൽ ചർച്ചയായിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ സഖ്യത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.