സ്വപ്‌നയുടെ ആരോപണത്തിൽ സിപിഎം പാലിക്കുന്ന മൗനം ദുരൂഹമെന്ന് വി.ഡി സതീശന്‍

കാസര്‍കോട്: കടകംപള്ളി സുരേന്ദ്രനും പി.ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും ലൈംഗിക ഉദ്ദേശ്യത്തോടെ തന്നെ സമീപിച്ചെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണം പുറത്തുവന്നിട്ടും സിപിഎം മൗനം പാലിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നേരത്തെ സമാനമായ ആരോപണങ്ങളിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിന് കേരളം സാക്ഷ്യം വഹിച്ചിരുന്നു.

ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചത്. എന്തുകൊണ്ടാണ് സ്വപ്നയ്ക്ക് സരിതയ്ക്കുള്ള വിശ്വാസ്യത ഇല്ലാത്തത്? മുഖ്യമന്ത്രിക്കെതിരെയും ആരോപണങ്ങളുണ്ട്. ഗൗരവമായ അന്വേഷണം നടത്തണമെന്നും സതീശൻ പറഞ്ഞു.

കോൺഗ്രസിനും യുഡിഎഫിനും ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. എൽദോസിന്‍റെ കേസിൽ പാർട്ടി വിശദീകരണം തേടി. മുൻകൂർ ജാമ്യം ലഭിച്ചിട്ടും ജാഗ്രതക്കുറവ് വിലയിരുത്തിയാണ് നടപടി സ്വീകരിച്ചത്. കെപിസിസി, ഡിസിസി അംഗത്വങ്ങളിൽ നിന്ന് ആറ് മാസത്തേക്കാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടപടി ഒഴിവാക്കാമായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ എല്ലാവരും പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് അഭ്യർത്ഥിച്ചു.