തമിഴ്നാട്ടിൽ കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ കൂടുന്നു; എന്‍.സി.ആര്‍.ബി. റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ്നാട്ടിൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർദ്ധന. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) റിപ്പോർട്ട് അനുസരിച്ച്, 2020 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഇത്തരം കേസുകളിൽ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 6,064 ബാലപീഡന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2020ൽ ഇത് 4338 മാത്രമായിരുന്നു.

ഒരു വർഷത്തിനിടെ കേസുകളുടെ എണ്ണത്തിൽ 39.8 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ആകെയുള്ള 6064 കേസുകളിൽ 4,465 എണ്ണവും പോക്സോ നിയമപ്രകാരമുള്ളവയാണ്. ബലാത്സംഗത്തിനിരയായ മൂന്ന് കുട്ടികളടക്കം 69 കുട്ടികളാണ് കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് 49 കേസുകളും മറ്റ് വകുപ്പുകൾ പ്രകാരം 719 ക്രിമിനൽ കേസുകളും രജിസ്റ്റർ ചെയ്തു. ചെന്നൈയിൽ 546 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 435 എണ്ണം പോക്സോ കേസുകളാണ്. 2020 ൽ ചെന്നൈയിൽ കുട്ടികൾക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളിൽ 306 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.