വേഗപ്പൂട്ടിൽ ക്രിമിനൽ നടപടി, വീഴ്ചയുണ്ടായാൽ ഇനി ഉദ്യോഗസ്ഥരും ഉത്തരവാദികളെന്ന് ഗതാഗതമന്ത്രി  

തിരുവനന്തപുരം: ഡ്രൈവറുടെ അമിത വേഗവും അശ്രദ്ധയുമാണ് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിന് കാരണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ട് വിശദമായി പരിശോധിച്ചു. അപകടത്തിൽപ്പെട്ട ബസിൽ നിന്ന് വേഗനിയന്ത്രണ ഉപകരണം നീക്കം ചെയ്തതായി കണ്ടെത്തി.

അനധികൃതമായി വാഹനത്തിൽ മാറ്റം വരുത്തിയവർക്കെതിരെ അന്വേഷണം നടത്തുമെന്നും ഇവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. വടക്കഞ്ചേരി അപകടത്തിൽപ്പെട്ട ബസ് കരിമ്പട്ടികയിലുള്ളതാണ്. ഹൈക്കോടതി ഉത്തരവുള്ളതിനാൽ യാത്ര തടയാൻ കഴിയുമായിരുന്നില്ല.

ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. വാഹനങ്ങളിലെ വേഗപ്പൂട്ടുകളിൽ തിരിമറി നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാന വ്യാപകമായി നിലവിൽ നടക്കുന്ന പരിശോധന തുടരും. സംസ്ഥാനത്തെ 86 ആർടിഒ ഓഫീസുകളുടെ പരിധിക്കുള്ളിൽ ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ ചുമതല ഉദ്യോഗസ്ഥർക്ക് നൽകും. ക്രമക്കേടുകൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയാകും. ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകും.കേരളത്തിൽ ഇനി വാഹനങ്ങളിൽ മൂന്ന് തലത്തിലുള്ള പരിശോധനയുണ്ടാകും.