വഫ ഫിറോസിന് നിര്‍ണായക ദിനം; വിടുതൽ ഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് സമർപ്പിച്ച വിടുതൽ ഹർജിയിൽ ഇന്ന് വിധി പറയും. കേസിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ അപകടകരമാംവിധം വാഹനമോടിക്കാൻ പ്രേരിപ്പിച്ചു എന്നതാണ് വഫയ്ക്കെതിരായ കേസ്. എന്നാൽ, കേസിലെ ഗൂഡാലോചനയിൽ ഉൾപ്പെട്ട വഫയുടെ ഹർജി തള്ളണമെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്.

തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാൽ കുറ്റപത്രത്തിൽ അന്വേഷണ സംഘം ഉൾപ്പെടുത്തിയ 100 സാക്ഷികളിൽ ഒരാൾ പോലും വഫയ്ക്കെതിരെ മൊഴി നൽകിയിട്ടില്ല. വഫയുടെ അഭിഭാഷകൻ ഇക്കാര്യം ചൂണ്ടിക്കാണിച്ചു. പൊലീസിന്‍റെ രേഖകളിലോ അനുബന്ധ രേഖകളിലോ തെളിവില്ലെന്നും വഫയുടെ അഭിഭാഷകൻ വാദിച്ചു. കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും വിടുതൽ ഹർജി നൽകുമെന്ന് വാക്കാൽ കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെ മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ചാണ് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ടത്. കെ.എം. ബഷീറിനെ ഇടിച്ച വാഹനം വഫ ഫിറോസിന്‍റെ പേരിലായിരുന്നു. ബഷീറിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിഷയത്തിൽ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.