ഇയന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന് ക്യൂബ

ക്യൂബ: കഴിഞ്ഞ ദിവസം രാജ്യത്ത് ആഞ്ഞടിച്ച ഇയൻ ചുഴലിക്കാറ്റിൽ ക്യൂബയുടെ പടിഞ്ഞാറൻ മേഖല പൂർണ്ണമായും ഒറ്റപ്പെട്ടു. ശക്തമായ കാറ്റിൽ വൈദ്യുതി തൂണുകൾ കടപുഴകി വീണതിനാൽ രാജ്യത്തുടനീളം വൈദ്യുതി വിതരണം വിച്ഛേദിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രധാന വൈദ്യുതി നിലയങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്നും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ സമയമെടുക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രധാന പവര്‍ പ്ലാന്‍റുകളില്‍ അറ്റകുറ്റപണി നടക്കുകയാണെന്നും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ കലാതാമസമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിബിസിയുടെ കണക്കനുസരിച്ച് 11 ദശലക്ഷം ആളുകൾ ഇരുട്ടിലാണ്.

തലസ്ഥാനമായ ഹവാനയിൽ നിന്ന് 100 കിലോമീറ്റർ കിഴക്കായി മാറ്റാൻസാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യൂബയിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ പ്ലാന്‍റാണ് അന്‍റോണിയോ ഗിറ്ററസ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഈ പ്ലാൻ്റിൽ കനത്ത നാശനഷ്ടം ഉണ്ടായി. അറ്റകുറ്റപ്പണികൾക്കായി പ്ലാന്‍റ് അടച്ചുപൂട്ടി. ക്യൂബയിൽ മറ്റൊരിടത്തും വൈദ്യുതി ഉൽപ്പാദനമില്ല. ഇതോടെ രാജ്യം ഇരുട്ടിലായി. അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും എത്രയും വേഗം പ്ലാന്‍റ് പ്രവർത്തനക്ഷമമാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

ഇയൻ ചുഴലിക്കാറ്റിനെ തുടർന്ന് ക്യൂബയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാറ്റഗറി മൂന്നില്‍ ഉള്‍പ്പെട്ട ഇയന്‍ ചുഴലിക്കാറ്റ് മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗതയിലാണ് വീശിയടിച്ചത്. ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കുമ്പോൾ, ചുഴലിക്കാറ്റ് ഫ്ലോറിഡ തീരത്തേക്ക് നീങ്ങുകയാണ്. ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കും. ഇയൻ ചുഴലിക്കാറ്റ് ക്യൂബയിലെ ചില പ്രദേശങ്ങളിൽ 30 സെന്‍റീമീറ്റർ വരെ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്യൂബൻ പ്രസിഡന്‍റ് മിഗ്വല്‍ ഡയസ് കാനൽ അപകടം നടന്ന പ്രദേശങ്ങൾ സന്ദർശിച്ചു.