ടിപ്പായി നൽകിയ 2.3 ലക്ഷം തിരികെ വേണമെന്ന് കസ്റ്റമർ; കേസ് കൊടുത്ത് റെസ്റ്റോറന്റ്

യുഎസ്: യു‌എസിൽ ടിപ്പായി നൽകിയ 2.3 ലക്ഷം തിരികെ ആവശ്യപ്പെട്ട കസ്റ്റമർക്കെതിരെ കേസ് കൊടുത്ത് റെസ്റ്റോറന്റ്. പെൻ‌സിൽ‌വാനിയയിൽ ഒരു റെസ്റ്റോറന്റിലെ ജോലിക്കാരിയായ മരിയാന ലാംബെർട്ടിനാണ് എറിക് സ്മിത്ത് എന്ന കസ്റ്റമർ വലിയ 2.3 ലക്ഷം ടിപ്പായി നൽകിയത്. എന്നാൽ, വൈകാതെ ആ തുക അയാൾ തിരികെ ചോദിക്കുകയായിരുന്നു. തരാൻ സാധ്യമല്ല എന്നു പറഞ്ഞ് റെസ്റ്റോറന്റ് ഇയാൾക്കെതിരെ കേസ് കൊടുത്തിരിക്കയാണ്. പെൻസിൽവാനിയയിലെ സ്‌ക്രാന്റണിൽ സ്ഥിതി ചെയ്യുന്ന ആൽഫ്രെഡോസ് പിസ്സ കഫേയിലെ ജോലിക്കാരിയാണ് മരിയാന ലാംബെർട്ട്. മരിയാനയ്ക്ക് സ്മിത്ത് $3,000 (2.3 ലക്ഷം രൂപ) ടിപ്പ് ആയി നൽകിയപ്പോൾ അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഈ വലിയ സന്തോഷവാർത്തയോട് മരിയാന പൊരുത്തപ്പെട്ട് വരുമ്പോഴാണ് കാര്യങ്ങളാകെ മാറിമറിഞ്ഞത്. എറിക് സ്മിത്ത് ആ റെസ്റ്റോറന്റിനോട് താൻ കൊടുത്ത ടിപ് തിരികെ ആവശ്യപ്പെട്ടു. എറിക് വെറും $13.25 വിലയുള്ള ഭക്ഷണമാണ് ഓർഡർ ചെയ്തത്. അതിന് ശേഷം 2.3 ലക്ഷം രൂപ ടിപ്പ് കൂടി ചേർത്ത് പണം നൽകി. ‘ടിപ്സ് ഫോർ ജീസസ്’ എന്നും അതിൽ കുറിച്ചിരുന്നു. ‘ടിപ്‌സ് ഫോർ ജീസസ്’ എന്ന സോഷ്യൽ മീഡിയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഈ വലിയ ടിപ്പ് എന്നും അയാൾ അവകാശപ്പെട്ടിരുന്നു.