കത്ത് ആവശ്യമില്ലെന്ന് കണ്ട് നശിപ്പിച്ചുവെന്ന് വിജിലന്‍സിന് ഡി.ആര്‍ അനിലിന്റെ മൊഴി

തിരുവനന്തപുരം: നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് താൻ എഴുതിയ കത്ത് നശിപ്പിച്ചെന്ന് നഗരസഭാ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിന്‍റെ മൊഴി. കേസ് അന്വേഷിക്കുന്ന വിജിലൻസിനാണ് അനിൽ മൊഴി നൽകിയത്. കുടുംബശ്രീക്ക് വേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്ന് കണ്ടതിനാൽ നശിപ്പിച്ചെന്നാണ് മൊഴി.

പുറത്ത് വന്ന കത്ത് താൻ എഴുതിയതാണെന്ന് ഡി.ആർ അനിൽ നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ, കത്ത് കുടുംബശ്രീക്ക് വേണ്ടി എഴുതിയതാണെന്നും പിന്നീട് അത് ആവശ്യമില്ലാത്തതിനാൽ നശിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.

മേയർ എഴുതിയതെന്ന് പറയപ്പെടുന്ന കത്തിന്‍റെ ഒറിജിനൽ എവിടെയാണെന്നും വിജിലൻസ് അനിലിനോട് ചോദിച്ചു. ഇതിന് മേയറുടെ കത്ത് കണ്ടിട്ടില്ലെന്നായിരുന്നു അനിലിന്റെ മറുപടി. “താന്‍ കൂടി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മേയറുടെ കത്തിന്റെ സ്‌ക്രീന്‍ഷോട്ട്‌ ആണ് വന്നത്. മേയറുടെ പേരിൽ പുറത്തുവന്ന കത്തിന്‍റെ ഒറിജിനൽ കണ്ടിട്ടില്ല”, അനിൽ പറഞ്ഞു.