3 കോടി ഇന്ത്യൻ റെയിൽവേ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു

ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയിലെ 3 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഈ വിവരങ്ങൾ ഹാക്കർ ഡാറ്റ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വച്ചതായും പറയപ്പെടുന്നു. കോടിക്കണക്കിന് ഉപയോക്താക്കളുടെ ഇമെയിൽ, മൊബൈൽ നമ്പറുകൾ, വിലാസങ്ങൾ, പ്രായം തുടങ്ങിയ വിവരങ്ങൾ ഹാക്കർമാർക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം, ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച്, ഈ ഡാറ്റ ചോർച്ച സംബന്ധിച്ച് റെയിൽവേയിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, റെയിൽവേ ബോർഡ് സിഇആർടി-ഇന്നിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്വേഷണത്തിനു ശേഷം, ഡാർക്ക് വെബിൽ ലഭ്യമായ സാമ്പിൾ ഡാറ്റ ഐആർസിടിസിയുടെ എപിഐ വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തി.

ഡിസംബർ 27നാണ് ഡാറ്റാ ചോർച്ച നടന്നത്. ‘ഷാഡോ ഹാക്കർ’ എന്ന പേരിൽ, ഡാർക്ക് വെബിൽ ഈ വിവരങ്ങളുമായി ബന്ധപ്പെട്ട ഒരു റെക്കോർഡ് പങ്കിടുകയായിരുന്നു. പല സർക്കാർ വകുപ്പുകളിലും ഉള്ളവരുടെ ഇ-മെയിൽ അക്കൗണ്ടുകളും ലഭിച്ചു. ഐആർസിടിസിയുടെ ഡാറ്റ ഹാക്കർമാർക്ക് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമല്ല. സൈബർ സെക്യൂരിറ്റി കമ്പനികൾ ഇക്കാര്യത്തിൽ അന്വേഷണം നടത്തി വരികയാണ്. 

2019 ൽ 9 ദശലക്ഷം ആളുകളുടെ ഡാറ്റ ഹാക്ക് ചെയ്യപ്പെട്ടു. ഇത് തടയാൻ വിവിധ ശ്രമങ്ങൾ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. ഇതിനു പിന്നാലെയാണ് ഡാറ്റാ ലംഘനത്തിന് 500 കോടി രൂപ വരെ പിഴ ചുമത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്.

ഡൽഹി എയിംസിന്‍റെ സെർവറുകൾ ചൈന ആസ്ഥാനമായുള്ള ഹാക്കർമാർ ഹാക്ക് ചെയ്തതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. 40 ഫിസിക്കൽ സെർവറുകളിൽ അഞ്ചെണ്ണത്തിലേക്ക് ആക്സസ് ലഭിച്ചതായി ഹാക്കർമാർ അവകാശപ്പെട്ടു. ഇത് ഏകദേശം 4 കോടി രോഗികളുടെ വ്യക്തിഗത ഡാറ്റ അപകടത്തിലാക്കി.