60 ലക്ഷം ഇന്ത്യൻ വാട്‌സ്ആപ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു

ന്യൂഡല്‍ഹി: ഇന്ത്യയുൾപ്പെടെ 84 രാജ്യങ്ങളിൽ സ്ഥിരമായി വാട്സ്ആപ്പ് ഉപയോഗിക്കുന്ന 487 ദശലക്ഷം ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടെന്നാണ് വിവരം. യുഎസ്, യുകെ, ഈജിപ്ത്, ഇറ്റലി, ഇന്ത്യ എന്നിവിടങ്ങളിലെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഹാക്കിംഗ് കമ്മ്യൂണിറ്റി ഫോറത്തിൽ അജ്ഞാതനായ ഒരാൾ വിൽപ്പനയ്ക്ക് വച്ചതായാണ് റിപ്പോർട്ട്.

ഹാക്കറുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ചോർന്ന യുഎസ്, യുകെ നമ്പറുകൾ സജീവ ഉപയോക്താക്കളുടേതാണെന്ന് കണ്ടെത്തി. 60 ലക്ഷം വാട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങളാണ് ഇന്ത്യയിൽ നിന്ന് ചോർന്നത്. യുഎസിൽ 3.20 കോടി, യുകെ 1.15 കോടി, ഈജിപ്ത് 4.5 കോടി, ഇറ്റലി 3.5 കോടി, റഷ്യയിൽ 10 ദശലക്ഷം എന്നിങ്ങനെയാണ് വില്പനയ്ക്ക് വച്ചിരിക്കുന്ന ഉപയോക്താക്കളുടെ കണക്കുകൾ.

ബോട്ടുകൾ പോലുള്ള സോഫ്റ്റ് വെയർ പ്രോഗ്രാമുകൾ ഉപയോഗിച്ച് നമ്പറുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ രഹസ്യമായി ചോർത്തിയതായി സംശയിക്കുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് ഹാക്കർമാർ സൈബർ ആക്രമണങ്ങൾ നടത്താൻ സാധ്യതയുള്ളതിനാൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എല്ലാ നമ്പറുകളും സജീവ വാട്ട്സ്ആപ്പ് ഉപയോക്താക്കളുടേതാണെന്നാണ് ഹാക്കർ അവകാശപ്പെടുന്നത്.