പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം;അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: പേവിഷബാധയേറ്റ് പാലക്കാട്‌ 19കാരി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പാലക്കാട് ജില്ലാ സർവൈലൻസ് ഓഫീസറുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അയൽവാസിയുടെ വീട്ടിലെ വളർത്തുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മങ്കര മഞ്ഞക്കര പടിഞ്ഞാറേക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. മെയ് 30ന് രാവിലെ കോളേജിലേക്ക് പോകുകയായിരുന്ന ശ്രീലക്ഷ്മിയ്ക്ക് സമീപത്തെ വീട്ടിൽ വച്ച് നായയുടെ കടിയേറ്റു. തുടർന്ന്, ആരോഗ്യവകുപ്പ് നിർദ്ദേശിച്ച എല്ലാ വാക്സിനുകളും എടുത്തു. രണ്ട് ദിവസം മുമ്പാണ് ശ്രീലക്ഷ്മിക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയത്. ഉടൻ തന്നെ മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടിയെങ്കിലും മരിച്ചു.