ഓക്സിജന്‍ കിട്ടാതെ മരണം: റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

തിരുവല്ല: ഓക്സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ പത്തനംതിട്ട ഡിഎംഒയോട് റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ പുളിക്കീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ച രാജന്‍റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഞായറാഴ്ചയാണ് രാജൻ മരിച്ചത്. താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ വച്ച് ഘടിപ്പിച്ച ഓക്സിജന്‍ സിലിണ്ടര്‍ ഇടയ്ക്കുവച്ച് മാറ്റി ആംബുലന്‍സ് ഡ്രൈവര്‍ മറ്റൊരു സിലിണ്ടര്‍ ഘടിപ്പിച്ചെന്ന് രാജന്റെ മകന്‍ ഗിരീഷ് പറഞ്ഞു.

മൂന്നു കിലോമീറ്റർ കഴിഞ്ഞപ്പോൾ രോഗിയുടെ ശ്വാസതടസ്സം വർദ്ധിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ അനുവദിച്ചില്ലെന്നും ഗിരീഷ് ആരോപിച്ചു.