ആധാരം വിലകുറച്ച് രജിസ്റ്റർ ചെയ്തവർക്ക് പണികിട്ടും; ഓഡിറ്റിംഗ് നടത്താൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ സമഗ്രമായ ഓഡിറ്റ് നടത്താൻ സർക്കാർ തീരുമാനം. കുറഞ്ഞ വിലയിൽ രജിസ്റ്റർ ചെയ്തവ ഉൾപ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. സർക്കാരിനുണ്ടായ നഷ്ടം കൈവശക്കാരിൽ നിന്ന് ഈടാക്കും. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഭൂമിക്ക് ന്യായവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും പലയിടത്തും കുറഞ്ഞ വിലയ്ക്കാണ് ആധാരം രജിസ്റ്റർ ചെയ്തതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. ഇതേ തുടർന്നാണ് സബ് രജിസ്ട്രാർ ഓഫീസുകളിൽ വിശദമായ പരിശോധന നടത്താൻ തീരുമാനിച്ചത്. ഇതിനായി ഇന്‍റേണൽ ഓഡിറ്റ് മാനുവൽ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി.

ഓഡിറ്റ് വിഭാഗം ജില്ലാ രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസുകളിൽ ഓഡിറ്റ് നടത്തും. കുറഞ്ഞ വിലയ്ക്ക് ആധാരം രജിസ്റ്റർ ചെയ്താൽ സ്വമേധയാ നടപടിയെടുക്കാനാണ് തീരുമാനം. സർക്കാരിനുണ്ടായ നഷ്ടം ഭൂമിയുടെ കൈവശക്കാരിൽ നിന്ന് ഈടാക്കും. ഈ നഷ്ടം സബ് രജിസ്ട്രാറുടെ ബാധ്യതയായി കണക്കാക്കും. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും തീരുമാനമായി. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. ഇവർക്ക് മെമ്മോ നൽകിയ ശേഷം നടപടി സ്വീകരിക്കും.