തൊടുപുഴ നഗരസഭയുടെ ശുചിത്വ അംബാസഡറായി ആസിഫ് അലിയെ തിരഞ്ഞെടുത്ത തീരുമാനം പിന്‍വലിച്ചു

തൊടുപുഴ: സിനിമാതാരം ആസിഫ് അലിയെ തൊടുപുഴ നഗരസഭയുടെ ശുചീകരണ അംബാസഡറായി തിരഞ്ഞെടുത്ത കാര്യം കൗൺസിലോ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയോ സ്റ്റിയറിംഗ് കമ്മിറ്റിയോ അറിഞ്ഞില്ലെന്ന് ആക്ഷേപം. ആരുമറിയാതെ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുകയായിരുന്നു എന്ന വിമര്‍ശനം ശനിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ഉയര്‍ത്തി.

ഇതിന് പിന്നാലെ ആസിഫ് അലിയെ ശുചിത്വ അംബാസഡറാക്കാനുള്ള തീരുമാനം പിൻവലിച്ചു. അടുത്ത കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

നഗരസഭയിൽ ശുചിത്വമിഷൻ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ അംബാസഡറായി തൊടുപുഴ സ്വദേശി കൂടിയായ ആസിഫ് അലിയെ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിന്‍റെ ചിത്രം ഉൾപ്പെടെയുള്ള പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പോലും പോസ്റ്റർ കണ്ടതിന് ശേഷമാണ് ഇക്കാര്യം അറിഞ്ഞത്.